ന്യൂഡൽഹി: ഇന്ത്യയുടെ പക്കൽ റഫാൽ വിമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ പാകിസ്താനെതിരായ വ്യോമാക്രമണത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ മേൽക്കൈ ലഭിക്കുമായിരുന്നുവെന്ന് വ്യോമസേനാ മേധാവി ബി.എസ് ധനോവ. ഫെബ്രുവരി 27 നാണ് ബാലകോട്ട് ആക്രമണത്തിന് പ്രതികാരം ചെയ്യാൻ പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചത്.
അതിനെ വ്യോമസേന വിജയകരമായി പ്രതിരോധിച്ചു. മിഗ് 21 ബൈസൺ, മിറാഷ് 2000 യുദ്ധവിമാനങ്ങൾ ആധുനികവത്കരിച്ചതിനാൽ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനത്തെ നേരിടാനായി. എന്നാൽ ഇവയുടെ സ്ഥാനത്ത് റഫാൽ വിമാനങ്ങൾ ആയിരുന്നുവെങ്കിൽ വലിയരീതിയിൽ മുൻതൂക്കം ലഭിക്കുമായിരുന്നുവെന്നും വ്യോമസേനാ മേധാവി അവകാശപ്പെട്ടു.
ഫ്രാൻസിൽ നിന്ന് 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ അഴിമതിയുണ്ടെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വ്യോമസേനാ മേധാവിയുടെ പരാമർശം വരുന്നത്.