ദില്ലി : ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പരമ്പരയിലെ ഇത് വരെയുള്ള രണ്ടു മത്സരങ്ങളും അത്യുജ്വലമായി വിജയിച്ച ടീമിൽ മാറ്റം വരുത്തിയില്ലെങ്കിലും ഇത്തവണ വൈസ് ക്യാപ്റ്റൻ സ്ഥാനം ആര്‍ക്കും നൽകിയില്ല. കെ.എൽ. രാഹുലിന്റെ പേരിനൊപ്പമുള്ള വൈസ് ക്യാപ്റ്റൻ സ്ഥാനം അപ്രത്യക്ഷമായി. എന്നാൽ പകരം മറ്റാർക്കും ചുമതല നൽകിയതുമില്ല.
ഇതോടെ ഫോം നഷ്ട്ടപ്പെട്ട് വിഷമിക്കുന്ന രാഹുലിനെ അടുത്ത ടെസ്റ്റ് മത്സരങ്ങളിൽ കളിപ്പിച്ചേക്കില്ലെന്നാണ് കരുതുന്നത്. തകർപ്പൻ ഫോമിലുള്ള ഏകദിനത്തിലെ സ്റ്റാർ ബാറ്റർ ശുഭ്മൻ ഗിൽ അവസരത്തിനായി കാത്തിരിക്കുമ്പോൾ രാഹുലിനെ ഇനിയും കളിപ്പിക്കേണ്ടതില്ലെന്ന ആവശ്യമുയർത്തി മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ് ഉൾപ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും രാഹുലിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. മൂന്നു പന്തുകളിൽ നിന്ന് ഒരു റണ്ണാണ് രണ്ടാം ഇന്നിങ്സിൽ താരം നേടിയത് നേടിയത്. ആദ്യ മത്സരത്തിലും കെ.എൽ. രാഹുൽ നിരാശപ്പെടുത്തിയിരുന്നു. ആദ്യ ഇന്നിങ്സിൽ 71 പന്തിൽ 20 റൺസാണു രാഹുൽ സ്‌കോർ ചെയ്തത്.