ദില്ലി: രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ വായുഗുണനിലവാരം അപകടകരമായ നിലയിൽ മോശമാകുന്നതിനിടെ ആശ്വാസമായി നഗരത്തിൽ മഴയെത്തി. പുകമഞ്ഞും വായുമലിനീകരണവും രൂക്ഷമായതോടെ ഇതിന് പോംവഴിയെന്നോണം കൃത്രിമമഴ പെയ്യിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകവെയാണ് നഗരത്തിൽ മഴയെത്തിയത്. വ്യാഴാഴ്ച രാത്രി മുതൽ നഗരത്തിൽ പരക്കേ മഴ ലഭിച്ചതോടെ തത്കാലത്തേക്ക് കൃത്രിമ മഴയെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് പരിസ്ഥിതിമന്ത്രി ഗോപാൽ റായ് വ്യക്തമാക്കി. മേഘങ്ങളിൽ രാസവസ്തുക്കൾ നിക്ഷേപിച്ച് മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മഴപെയ്യിക്കാമെന്നായിരുന്നു ദില്ലി സർക്കാരിന്റെ പദ്ധതി.
ദില്ലിയിൽ പെയ്ത മഴ കൃത്രിമമാണെന്നതരത്തിൽ സാമൂഹികമാദ്ധ്യമങ്ങളിൽ വാർത്തകൾ പരന്നിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
“കൃത്രിമമഴ പെയ്യിക്കുന്നതിനുള്ള നിർദേശം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും കോടതിയുടെ നിർദേശമനുസരിച്ചാകും ബാക്കിയുള്ള നടപടികളുണ്ടാകുക. മഴപെയ്തത് മലിനീകരണത്തിന്റെ തോത് കുറച്ചെങ്കിലും വരുംദിവസങ്ങളിലും ഇതിന്റെ ഗുണം ലഭിക്കുമോയെന്ന് അറിയില്ല. ദീപാവലിക്കു ശേഷമുള്ള അന്തരീക്ഷവായുവിന്റെ നിലവാരം പരിശോധിച്ചശേഷമാകും കൃത്രിമമഴ, ഒറ്റ-ഇരട്ടയക്ക നമ്പർ വാഹനനിയന്ത്രണം എന്നിവ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുക” – ഗോപാൽ റായ് പറഞ്ഞു.