തിരുവനന്തപുരം: രാജ്ഭവനിൽ വച്ച് നടന്ന സ്കൗട്ട് ആന്‍റ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ പരിപാടിയിൽ നിന്നിറങ്ങി പോയ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ലെന്നും വി ശിവൻ കുട്ടി ഗവർണറെ അപമാനിച്ചുവെന്നും പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്നും രാജ്ഭവൻ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മന്ത്രി ചെയ്തത് തെറ്റായ കീഴ്വഴക്കമാണെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.
“മന്ത്രി വി. ശിവന്‍കുട്ടി തെറ്റായ മാതൃക സൃഷ്ടിച്ചു. മന്ത്രിയുടെ പെരുമാറ്റത്തെ ആശങ്കയോടെയാണ് കാണുന്നത്. ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നാണ് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. മന്ത്രിയുടെയും ഗവര്‍ണറുടെയും കയ്യില്‍നിന്ന് അവാര്‍ഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ഇങ്ങനെ പറഞ്ഞത്. ഇത് വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നു.’- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

