Tuesday, December 23, 2025

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്കെത്താനുള്ള സാദ്ധ്യത മങ്ങി

ചെന്നൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കെത്തില്ല. തമിഴ്നാട്ടില്‍ ഡിഎംകെയ്ക്ക് വിജയം ഉറപ്പുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡിഎംകെയുടെ കൈവശമുള്ള സീറ്റില്‍ ഒന്ന് മന്‍മോഹന്‍ സിംഗിനായി മാറ്റിവയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് മന്‍മോഹന് വേണ്ടി സീറ്റ് ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

1991 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭ എംപിയായിരുന്നു ഡോക്ടര്‍ മന്‍മോഹന്‍ സിങ്. 2013 മെയ് 30നാണു ഏറ്റവും ഒടുവില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസിന് അസമില്‍ നിന്ന് രാജ്യസഭാ എംപിയെ വിജയിപ്പിക്കാനുള്ള എംഎല്‍എമാരില്ലാതായതോടെ ഇത്തവണ അവിടെ നിന്ന് മത്സരിക്കാനുള്ള സാധ്യത ഇല്ലാതായി.

കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ രാജ്യസഭാ ഒഴിവുകള്‍ ഇല്ലാത്തതിനാല്‍ തമിഴ്നാട്ടില്‍ യുപിഎ ഘടക കക്ഷിയായ ഡിഎംകെയുടെ പിന്തുണയോടെ അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കാനുള്ള ശ്രമം നടക്കുകയായിരുന്നു.

എന്നാല്‍ ഡിഎംകെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ആ സാധ്യതയും അടഞ്ഞു. എഐഎഡിഎം കെയുടെ കൈയ്യിലൂണ്ടായിരുന്ന അഞ്ചും ഡിഎംകെ നേതാവ് കനിമൊഴി രാജിവച്ച സീറ്റും അടക്കം ആറ് രാജ്യസഭാ സീറ്റുകളാണ് തമിഴ്നാട്ടില്‍ ഒഴിവ് വന്നത്. ജൂലൈ പതിനെട്ടിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.

Related Articles

Latest Articles