ദില്ലി: രാജ്യത്തെ കായിക താരങ്ങൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി. രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം ഇനി അറിയപ്പെടുക മേജർ ധ്യാൻ ചന്ദ് ഖേൽരത്‌ന പുരസ്‌കാരം എന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തനിക്ക് ലഭിച്ച അപേക്ഷകളുടെ പശ്ചാത്തലത്തിലാണ് ഈ പേരുമാറ്റമെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിൽ പ്രധാനമന്ത്രി വിശദീകരിച്ചു.
‘ഖേൽ രത്‌ന പുരസ്കാരം മേജർ ധ്യാൻചന്ദിന്റെ പേരിലേക്ക് മാറ്റണമെന്ന് കുറച്ചുനാളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എനിക്ക് അപേക്ഷകൾ ലഭിക്കുന്നു. അവരുടെ നിർദ്ദേശത്തിനും ഇത്തരമൊരു കാഴ്ചപ്പാടിനും നന്ദി.‘ഈ ആവശ്യം ഉന്നയിച്ച ആളുകളുടെ അഭ്യർഥന മാനിച്ച്, ഇനി മുതൽ ഖേൽ രത്‌ന പുരസ്കാരം മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന പുരസ്കാരം എന്ന് അറിയപ്പെടും. ജയ് ഹിന്ദ്’ – പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.
‘കായിക ലോകത്ത് ഇന്ത്യയുടെ അഭിമാനം ഉയർത്തിയകായിക താരങ്ങളിൽ പ്രമുഖനാണ് മേജർ ധ്യാൻചന്ദ്. നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട കായിക പുരസ്കാരം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നതാണ് ഉചിതം’ – മറ്റൊരു ട്വീറ്റിൽ മോദി കുറിച്ചു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു ഇതുവരെ പുരസ്‌കാരം അറിയപ്പെട്ടിരുന്നത്. എന്നാൽ കായിക താരങ്ങളുടെ ഭാഗത്ത് നിന്നും ഇതു മാറ്റണം എന്നുള്ള ആവശ്യം ശക്തമായിരുന്നു. ഇത് പരിഗണിച്ചാണ് കായിക താരങ്ങൾക്ക് നൽകുന്ന പുരസ്‌കാരത്തിന് ഒരു കായിക താരത്തിന്റെ തന്നെ പേര് നൽകിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona