ഗുജറാത്തിലെ ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം. രാജ്കോട്ടിൽ പ്രവർത്തിക്കുന്ന ടിആർപി ഗെയിമിങ് സോണിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ 24 ഓളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കുട്ടികളടക്കം നിരവധി പേർ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഉച്ചയോടുകൂടിയായിരുന്നു ഗെയിമിങ് സോണിൽ തീപിടിത്തം ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നുണ്ട് യുവരാജ് സോളങ്കി എന്നയാളുടെ പേരിലാണ് ഗെയിമിങ് സോൺ പ്രവർത്തിക്കുന്നത് എന്നാണ് വിവരം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് ശക്തമായ കാറ്റ് തുടരുന്നതിനാൽ തീ അണക്കുന്നത് ദുഷ്കരമാകുകയാണ്.
സംഭവം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.