ഹൈന്ദവവിശ്വാസ പ്രകാരം വളരെ പുണ്യമായ മാസമാണ് കര്‍ക്കടകം. വളരെയധികം ദുഖദുരിതങ്ങള്‍ ഏറുന്ന മാസമായ കര്‍ക്കടകത്തെ പഞ്ഞമാസമെന്നാണ് കേരളീയര്‍ വിശേഷിപ്പിക്കുന്നത്. ഇതിനെ മറികടക്കാനാണ് പൂര്‍വ്വികര്‍ രാമായണ പാരായണ മാസമായി കര്‍ക്കടകം ആചരിച്ചുതുടങ്ങിയത്.
ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണം നൽകുന്നത്. ബ്രഹ്മാവിൻ്റെ ഉപദേശ പ്രകാരം അഞ്ചൂറ് അധ്യായങ്ങളിലെ ഇരുപതിനായിരം ശ്ലോകം കൊണ്ട് വാല്മീകി മഹര്‍ഷി ശ്രീരാമൻ്റെ ചരിതമായ രാമായണം രചിച്ചു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.
രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനു ശേഷം തീരത്തക്ക വണ്ണം രാമായണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല. കേടുപാടുകളില്ലാത്ത രാമായണമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടത്.
പരിശുദ്ധമായ പീഠത്തിലോ, ഉയര്‍ന്ന സ്ഥലത്തോ ആയിരിക്കണം രാമായണം വയ്ക്കേണ്ടത് . തറയിൽ വയ്ക്കാൽ പാടില്ല. ശ്രീരാമപട്ടാഭിഷേക ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ച് ശേഷമായിരിക്കണം പാരായണം ചെയ്യേണ്ടത്. വടക്കോട്ട് ഇരുന്നായിരിക്കണം രാമായണ പാരായണം നടത്തേണ്ടത്.
അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യണം. ഈ സമയം മനസ് ഏകാഗ്രമാക്കണം.
രാമായണപാരായണം ആരംഭിക്കുന്നത് ബാലകാണ്ഡത്തിലെ ”ശ്രീരാമ രാമ രാമ ”എന്ന ഭാഗത്തിൽ നിന്നായിരിക്കണം. ഏതൊരു ഭാഗം വായിക്കുന്നതിനുമുമ്പും ബാലകാണ്ഡത്തിലെ ”ശ്രീരാമ രാമ രാമ ”എന്ന ഭാഗം ജപിക്കണം.