കൊളംബോ: സാമ്പത്തികമായും രാഷ്ട്രീയമായും ശിഥിലമായ ശ്രീലങ്കയിൽ പ്രധാനമന്ത്രിയായ റെനിൽ വിക്രമസിംഗെ ആക്ടിങ് പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗോതപയ രജപക്‌സെയുടെ രാജി സ്പീക്കർ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ പ്രസിഡന്റിനായുള്ള ചർച്ചകൾക്കും വേഗം കൂടുകയാണ്. ഈ മാസം 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. അതുവരെ പ്രധാനമന്ത്രി റെനിൽ വിക്രമസിങ്കെ പ്രസിഡന്റ് പദവിയിൽ തുടരും.
റെനിലിനെ അംഗീകരിക്കില്ലെന്ന ജനകീയ നിലപാടുമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഈ നീക്കം. പുതിയ പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യുന്നത് തീരുമാനിക്കാൻ നാളെ പാർലമെൻറ് സമ്മേളനം ചേരും. എസ് ജെ ബി പാർട്ടി നേതാവ് സജിത് പ്രേമദാസയുടെ പേര് പ്രതിപക്ഷം മുന്നോട്ട് വയ്ക്കാനാണ് സാധ്യത.
ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യത്തെ പ്രതിസന്ധിയിലാക്കിയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ശ്രീലങ്ക പ്രസിഡന്റ് ഗോതബയ രാജപക്സേ ഇന്ന് രാജിവച്ചിരുന്നു. ജനരോഷം ഭയന്ന് രാജ്യം വിട്ടു പറന്ന ഗോതബയ സിംഗപ്പൂരിൽ കാലുറപ്പിച്ച ശേഷമാണ് രാജിക്കത്ത് ഇ മെയിലിലൂടെ കൈമാറിയത്. മാത്രമല്ല വിമാനമാർഗം രാജിക്കത്ത് സ്പീക്കർക്ക് കൊടുത്തുവിട്ടിട്ടുമുണ്ടായിരുന്നു.