ആലപ്പുഴ: രഞ്ജിത്ത് വധക്കേസിൽ കൊലയാളി സംഘം ഉപയോഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി പോലീസ്. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്തുനിന്നാണ് ഇരു ചക്ര വാഹനം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അനൂപ്, അഷ്‌റഫ്, ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതോടെ പ്രതികൾ ഉപയോഗിച്ച മൂന്നാമത്തെ വാഹനമാണ് പോലീസ് കണ്ടെത്തിയത്. പ്രതികളുമായുള്ള തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്.
എന്നാൽ പ്രതികൾക്കായി തമിഴ്‌നാടിനെ പുറമേ കർണാടകയിലും അന്വേഷണം നടത്തുകയാണ് ഇപ്പോൾ പോലീസ്. കേസില്‍ നേരത്തെ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം മൂന്നുപേരെയും സംസ്ഥാനത്തിന് പുറത്തുനിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ വ്യാപക തെരച്ചിലാണ് പൊലീസ് നടത്തിയത്. വെള്ളക്കിണറില്‍ നടന്ന കൊലപാതകത്തില്‍ ഉള്‍പ്പെട്ട പന്ത്രണ്ട് പേരാണ് രഞ്ജിത്തിനെ വെട്ടിയത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായത്. കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ ബൈക്കുകളിലായി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.