കൊച്ചി: സി എം രവീന്ദ്രൻ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരായി. കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ നോട്ടീസിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ഇഡിയ്ക്ക് മുന്നിൽ ഹാജരായിരിക്കുന്നത്. ഇഡിയുടെ നാലാമത്തെ നോട്ടീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
കൊച്ചിയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള നോട്ടീസ് സ്റ്റേ ചെയ്യണം എന്നതായിരുന്നു ഹര്‍ജിയിലെ അടിയന്തര ആവശ്യം. താന്‍ കേസിലെ സാക്ഷി മാത്രമാണെന്നും പ്രതിയല്ലെന്നും രവീന്ദ്രന്‍ പറഞ്ഞിരുന്നു. കൊവിഡാനന്തര അസുഖങ്ങള്‍ ഉണ്ടെന്നും കൂടൂതൽ സമയം ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയിൽ പറഞ്ഞിരുന്നു.
നോട്ടീസ് സ്റ്റേ ചെയ്യണം എന്ന് പറയാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്ന് ഇഡി വാദിച്ചു. പല തവണ സമന്‍സ് അയച്ചിട്ടും രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. നിയമത്തിന്റെ കരങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ രവീന്ദ്രൻ ശ്രമിക്കുകയാണെന്നും ഇഡി ആരോപിച്ചിരുന്നു.