ശ്രീനഗർ : ജമ്മു കശ്മീരിലെ റീസിയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരെന്ന് എൻഐഎ. കേസിൽ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്.
ഹക്കാം ഖാൻ എന്ന് അറിയപ്പെടുന്ന ഹക്കിൻ ദിൻ ആണ് എൻഐഎ കസ്റ്റഡിയിലുള്ളത്. ഇയാൾ എൻഐഎയ്ക്ക് നൽകിയ മൊഴികളിൽ നിന്നും സംഭവത്തിൽ ലഷ്‌കർ കമാൻഡർമാരായ സാജിദ് ദത്ത്, അബു ഖത്തൽ എന്നിവരുടെ പങ്ക് വ്യക്തമായിട്ടുണ്ട്. ഇവരുടെ ആസൂത്രണമാണ് ഭീകരർ റീസിയിൽ നടപ്പിലാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം. ഇവരുടെ സഹായികളായ ലഷ്‌കർ ഭീകരരാണ് സംഭവത്തിന് പിന്നിലെന്നും സൂചനയുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സാജിദ് ദത്തിനെയും അബു ഖത്തലിനെയും ഉൾപ്പെടുത്തിക്കൊണ്ട് കുറ്റപത്രം സമർപ്പിക്കാനാണ് എൻഐഎയുടെ തീരുമാനം.
കശ്മീരിലെ പ്രസിദ്ധ ക്ഷേത്രമായ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തീർത്ഥാടക സംഘത്തിന് നേരെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. തീർത്ഥാടകരുടെ ബസിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിനിടെ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു. നാൽപ്പതോളം പേർക്കായിരുന്നു അപകടത്തിൽ പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ കഴിഞ്ഞ മാസം 15 നായിരുന്നു എൻഐഎ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം കേസ് ഏറ്റെടുത്തത്. ഇതിന് പിന്നാലെയായിരുന്നു ഹക്കിൻ ദിനിനെ എൻഐഎ അറസ്റ്റ് ചെയ്തത്. ആക്രമണത്തിനായി ഭീകരർക്ക് സഹായം നൽകിയത് ഇയാളാണ്.

