പേടിഎമ്മിന് പിന്നാലെ കൂടുതല്‍ ഫിന്‍ടെക് സ്ഥാപനങ്ങളിൽ റിസർവ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട് . കെവൈസി പ്രക്രിയയിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചാകും നടപടി.
കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെയുള്ളവ അന്വേഷിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ പരിശോധനയ്‌ക്കൊപ്പമാണ് ആര്‍ബിഐയുടെ പരിശോധനയും പുരോഗമിക്കുന്നത്. ഫിന്‍ടെക് കമ്പനികളിലേറെയും ഉപഭോക്താക്കള്‍ക്കും കടംകൊടുക്കുന്നവര്‍ക്കുമിടയില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
രാജ്യത്തെ ബാങ്കിങ് മേഖലയുടെ നിയന്ത്രണം റിസർവ് ബാങ്കിനാണെങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ളവ അന്വേഷിക്കാന്‍ ഇഡിക്കും അധികാരമുണ്ട്. സര്‍ക്കാരിന്റെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റും നികുതി വകുപ്പും കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ നീരിക്ഷിച്ചുവരുന്നുണ്ട്.
ഇതിന് പുറമെ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.ഐ)യും തങ്ങളുടെ അധികാര പരിധിയിലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്.