കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയിട്ടും പരിശോധനയുടെ മറവില്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ റോബിന്‍ ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചു.നിയമപരമായി സര്‍വീസ് നടത്തുകയാന്നെന്നും എന്നാൽ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി അതിന്റെ പേരില്‍ പീഡിപ്പിക്കുന്നവെന്നാണ് ബസ് ഉടമ ഹൈക്കോടതിയില്‍ പറഞ്ഞത്.
നിയമപരമായി സര്‍വീസ് നടത്തുന്നതിനെ തടയാനും ബുദ്ധിമുട്ടിക്കാനും ലക്ഷ്യമിട്ടാണ് മോട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയെന്ന പേരില്‍ നടപടി സ്വീകരിക്കുന്നതെന്നും ഗിരീഷ് പരാതിയില്‍ പരാമർശിക്കുന്നു. ബസ് ഉടമയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി ഗതാഗത സെക്രട്ടറിയോട് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി മോട്ടർ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ്, ഉടമയ്ക്ക് വിട്ടുകൊടുക്കണമെന്ന പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ ബസ് വിട്ട് കൊടുത്തത്. ബസിന് നിയമ ലംഘനത്തിനു ചുമത്തിയ 82,000 രൂപ പിഴ ഉടമ അടച്ചിരുന്നു.