റിയാദ് : കിങ്സ് കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലിനിടെ അൽ നസർ പരിശീലകരോടു ദേഷ്യം പ്രകടിപ്പിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അൽ വെഹ്ദയോട് അൽ നസർ തോൽക്കുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ച് ഗ്രൗണ്ടിൽനിന്നു മടങ്ങുമ്പോഴാണു ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം ടീമിന്റെ പരിശീലക സംഘത്തിനു നേരെ ദേഷ്യപ്പെടുകയും തർക്കിക്കുകയും ചെയ്തത്.
23-ാം മിനിറ്റിൽ ജീൻ ഡേവിഡ് ബീഗ്വലിന്റെ ഗോളിലായിരുന്നു അൽ വെഹ്ദ മുന്നിലെത്തിയത്. 53–ാം മിനിറ്റിൽ വെഹ്ദയുടെ അബ്ദുല്ല അൽ ഹഫിത് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് 10 പേരായി ചുരുങ്ങേണ്ടി വന്നെങ്കിലും അൽ നസറിനെതിരെ ഗോൾ വഴങ്ങാതെ അവർ വിജയം പിടിച്ചെടുത്തു. മത്സരത്തിൽ പന്തിനെ നിയന്ത്രണത്തിൽ വയ്ക്കുന്നതിലും മുന്നേറ്റത്തിലുമെല്ലാം മികച്ചുനിന്ന അല്‍ നസറിന് പക്ഷെ പന്തിനെ ലക്ഷ്യത്തിലെത്തിക്കുന്നതിൽ പിഴയ്ക്കുകയായിരുന്നു.
പ്രധാന പരിശീലകനായിരുന്ന റൂഡി ഗാർഷ്യ കഴിഞ്ഞ മാസം ക്ലബ് വിട്ടതിനെത്തുടർന്ന് ഇപ്പോൾ അസിസ്റ്റന്റ് പരിശീലകരുടെ കീഴിലാണ് അൽനാസർ കളത്തിലിറങ്ങുന്നത്. ഹോസെ മൗറീഞ്ഞോ, ലുയി എൻറിക്കെ തുടങ്ങിയ പ്രമുഖരെയാണ് സൗദി ക്ലബ് പരിശീലക സ്ഥാനത്തേക്കു പരിഗണിക്കുന്നത്.