പത്തനംതിട്ട : ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്ത് ദർശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മാത്രമെന്നാവർത്തിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം തീരുമാനത്തിൽ നേരത്തെ തന്നെ ഹിന്ദു സംഘടനകൾക്കിടയിൽ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നുമാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.
“മണ്ഡല മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. രാവിലെ 3 മണി മുതൽ 1മണി വരെയും ഉച്ചക്ക് 3 മണി മുതൽ 11 മണി വരെയുമാണ് ദർശനത്തിനുളള സമയം ഒരുക്കിയിരിക്കുന്നത്. വിശ്വാസികൾക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം ഉറപ്പിക്കാനുള്ള ഉചിതമായ തീരുമാനം ഉണ്ടാക്കും. വെർച്വൽ ക്യൂ ആധികാരികമായ രേഖയാണ്. സപ്പോർട്ട് ബുക്കിംഗ് കൂടി വരുന്നത് ആശാസ്യമായ കാര്യമല്ല. സ്പോട്ട് ബുക്കിംഗ് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വെർച്ചൽ ക്യൂവിലേക്ക് വരുമോ ?
വിശ്വാസികളുടെ സുരക്ഷ പ്രധാനമാണ്. വരുമാനം മാത്രം ചിന്തിച്ചാൽ പോര, ഭക്തരുടെ സുരക്ഷയും പ്രധാനമാണ്. പലവഴിയിലും അയ്യപ്പന്മാർ എത്തുന്നുണ്ട്. വരുന്നവരെ കുറിച്ച് ആധികാരിക രേഖ വേണം. നല്ല ഉദ്ദേശത്തോടെയാണ് വെർച്ചൽ ക്യൂ മാത്രമാക്കുന്നതെന്നും തമിഴ്നാട് ദേവസ്വം ബോർഡ് മന്ത്രി തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട് .”- ദേവസ്വം ബോർഡ് വ്യക്തമാക്കി

