ശബരിമല: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എം.എൻ. പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലൂടെ നാളെ പുലർച്ചെ മുതൽ 17 വരെയാണ് ഭക്തർക്ക് പ്രവശനം അനുവദിക്കുന്നത്. ഇതിനു ശേഷം 17ന് നട അടയ്‌ക്കും.
ദിവസവും 15,000 ഭക്തർക്കാണ് പ്രവേശനാനുമതി. ദർശനത്തിന് എത്തുന്നവർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കൈവശം കരുതണം. തിരിച്ചറിയിൽ രേഖയും കൈവശം സൂക്ഷിക്കണം. ഇന്ന് പൂജകൾ ഉണ്ടാകില്ല.
നാളെ പുലർച്ചെ അഞ്ച് മണിക്കാണ് നട തുറക്കുന്നത്. നിർമ്മാല്യ ദർശത്തിന് ശേഷം പതിവ് അഭിഷേകം ഉണ്ടാകും. തുടർന്ന് മഹാഗണപതിഹോമം, നെയ്യഭിഷേകം. 7.30ന് ഉഷപൂജ. 17ാം തിയതി വരെ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും ഉണ്ടാകും. 17ന് രാത്രി ഒൻപത് മണിക്ക് നടയടക്കും. ശേഷം മീനമാസ പൂജകൾക്കും ഉത്രം ഉത്സവത്തിനുമായി മാർച്ച് എട്ടിന് ആണ് വീണ്ടും നട തുറക്കുന്നത്.

