കൊച്ചി: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ഏർപ്പെടുത്തിയതിൽ സംസ്ഥാന സർക്കാരിനെതിരെ
രൂക്ഷവിമർശനവുമായി ഹൈക്കോടതി. (High Court) വെർച്വൽ ക്യു ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനും പൊലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും കോടതി പറഞ്ഞു.
വെർച്വൽ ക്യു ഏർപ്പെടുത്താൻ ദേവസ്വം ബഞ്ചിന്‍റെ അനുമതി ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. മറ്റ് ക്ഷേത്രങ്ങളിലേത് പോലെ ശബരിമലയിലും ബോര്‍ഡ് തന്നെ കാര്യങ്ങള്‍ തീരുമാനിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയതില്‍ സദുദ്ദേശ്യം മാത്രമാണുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സുഗമമായ ദര്‍ശനത്തിനാണ് വെര്‍ച്വല്‍ ക്യു കൊണ്ടുവന്നത്. 2011 മുതല്‍ വെര്‍ച്വല്‍ ക്യു നിലവിലുണ്ട്. ഇതുവരെ കാര്യമായ പരാതികള് ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച മുന്‍ ഉത്തരവ് ഹാജരാക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.