ദില്ലി : ഗൗതം അദാനി ഗ്രൂപ്പിനെതിരെ വിദേശ നിക്ഷേപകരും പാർലമെന്റും ഉന്നയിച്ച അവകാശവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചോദ്യങ്ങളെ നേരിടേണ്ടിവരുമെന്ന ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസിന്റെ പരാമർശത്തെ പിന്തുണച്ചതിന് കോൺഗ്രസ് പാർട്ടിയെ ബിജെപി രൂക്ഷമായി വിമർശിച്ചു.
ജോർജ്ജ് സോറോസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എൻജിഒയുടെ വൈസ് പ്രസിഡന്റ് സലിൽ ഷെട്ടിയെ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്കൊപ്പം കണ്ടിരുന്നു എന്നത് സംബന്ധിച്ച തെളിവുകൾ പുറത്തു വന്നു. കോൺഗ്രസ് പാർട്ടി ഇന്ത്യാ വിരുദ്ധ ശക്തികളുമായി കൈകോർത്തിരിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് ബിജെപി ആരോപിച്ചു . “കോൺഗ്രസ് കാ ഹാത്ത്, ജോർജ്ജ് സോറോസ് കേ പ്രൊപ്പഗണ്ട കേ സാത്ത്,” എന്ന മുദ്രാവാക്യം മുൻ നിർത്തിയായിരുന്നു ബിജെപി പ്രതിഷേധം.

