നായകൻ സഞ്ജു സാംസന്റെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ , ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 194 റൺസെന്ന വമ്പൻ വിജയ ലക്ഷ്യമുയര്‍ത്തി രാജസ്ഥാൻ റോയൽസ്. 52 പന്തുകളില്‍ 6 സിക്സുകളുൾപ്പടെ 82 റൺസെടുത്ത സഞ്ജു പുറത്താകാതെനിന്നു. യുവതാരം റിയാൻ പരാഗ് 29 പന്തിൽ 43 റൺസെടുത്തു.
യശസ്വി ജയ്സ്വാൾ (12 പന്തിൽ 24), ധ്രുവ് ജുറെൽ (12 പന്തിൽ 20), റിയാൻ പരാഗ് (29 പന്തിൽ 43) എന്നിവരാണു രാജസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. തുടക്കത്തിൽ തന്നെ 11 റൺസെടുത്ത ജോസ് ബട്‍ലറെ നഷ്ടമായെങ്കിലും സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിൽ ആദ്യത്തെ ഞെട്ടലിൽ നിന്ന് രാജസ്ഥാൻ ഉയത്തെഴുന്നേൽക്കുകയായിരുന്നു. ടോസ് നേടിയ രാജസ്ഥാൻ ഹോം ഗ്രൗണ്ടിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
സഞ്ജുവും ജയ്സ്വാളും നിലയുറപ്പിച്ചതോടെ രാജസ്ഥാൻ സ്കോർ ഉയർന്നു. സ്കോർ 49 ൽ നിൽക്കെ യശസ്വി ജയ്സ്വാളിനെ മുഹ്സിൻ ഖാന്‍ പുറത്താക്കി. തുടർന്നിറങ്ങിയ റിയാൻ പരാഗ് വമ്പനടി നയം തുടർന്നതോടെ 64 പന്തുകളിൽ രാജസ്ഥാൻ 100 പിന്നിട്ടു. നവീൻ ഉൾ ഹഖിന്റെ പന്തിൽ പകരക്കാരൻ ഹൂഡ ക്യാച്ചെടുത്താണ് പരാഗ് മടങ്ങിയത്. 33 പന്തുകളിൽ സഞ്ജു അർധ സെഞ്ചറി തികച്ചു. വെസ്റ്റിന്‍ഡീസ് താരം ഷിമ്രോൺ ഹെറ്റ്മിയർ (അഞ്ച് റൺസ്) നിരാശപ്പെടുത്തി. എന്നാൽ അവസാന നാല് ഓവറുകളിൽ 50 റൺസെടുക്കാൻ മാത്രമാണു രാജസ്ഥാൻ താരങ്ങൾക്കു സാധിച്ചത്. മറിച്ചായിരുന്നുവെങ്കിൽ സ്‌കോർ 200 കടക്കുമായിരുന്നു