Friday, January 2, 2026

ഹൈദരാബാദില്‍ പ്രതികളെ വെടിവച്ച് കൊന്ന സംഭവം; ഉന്നാവ് പ്രതികളുടെ സുരക്ഷ ശക്തമാക്കി

ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ശേഷം കത്തിച്ച പ്രതികളെ പൊലീസ് വെടിവച്ച് കൊന്നതിന് പിന്നാലെ ഉന്നാവ് പ്രതികളുടെ സുരക്ഷ ശക്തമാക്കി. ഉന്നാവ് പ്രതികള്‍ക്കെതിരെയും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ അക്രമ സാധ്യത കണക്കിലെടുത്താണ് പ്രതികളുടെ കാവല്‍ ശക്തമാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ തെളിവെടുപ്പിനിടെയാണ് ഹൈദരാബാദ് പീഡനക്കേസിലെ നാല് പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നത്.

ഉന്നാവില്‍ ഇന്നലെ പുലര്‍ച്ചെ നാലു മണിക്കാണ് രാജ്യത്തെ നടുക്കിയ കൊടും ക്രൂരകൃത്യം നടന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗക്കേസിലെ രണ്ട് പ്രതികള്‍ അടക്കം അഞ്ച് പേര്‍ ചേര്‍ന്നാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. റായ്ബറേലിയിലെ കോടതിയിലേക്ക് പോകാന്‍ പുലര്‍ച്ചെ തയാറാകുകയായിരുന്നു യുവതി. ഇതിനിടെയാണ് പ്രതികള്‍ ആക്രമിച്ച ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.

അതേസമയം, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥില്‍ തുടരുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെ യുവതിയെ ലക്‌നൗവില്‍ നിന്ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തില്‍ നിന്ന് ഗ്രീന്‍ കോറിഡോര്‍ ഒരുക്കി അതിവേഗത്തിലാണ് യുവതിയെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ചത്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്.

Related Articles

Latest Articles