തിരുവനന്തപുരം: ഡി എ കുടിശ്ശികയടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിലുള്ള പണിമുടക്ക് തുടങ്ങി. യു ഡി എഫ് അനുകൂല സംഘടനകളും ബിജെപി അനുകൂല സംഘടനയായ ഫെറ്റോയും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. 16000 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശിക വരുത്തിയിരിക്കുന്നത്. 7974 കോടി രൂപ ജീവനക്കാരുടെ ഡി എ ഇനത്തിലും 4723 കോടി രൂപ പെൻഷൻകാരുടെ ഡി എ ഇനത്തിലും പേ റിവിഷൻ കുടിശ്ശികയിനത്തിൽ 4000 കോടി രൂപയും കുടിശ്ശികയാണ്. ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.
ശമ്പള പരിഷ്കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങൾ തുടങ്ങി പൊതു സര്‍വ്വീസിലെ അപാകതകൾ മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരത്തിന് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടന കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സംഘടനക്കകത്തെ പ്രശ്നം കാരണം സെക്രട്ടേറിയറ്റ് അസോസിയേഷനിൽ ഒരു വിഭാഗം പണിമുടക്കുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തിട്ടുമുണ്ട്. അതേസമയം പണിമുടക്ക് അനാവശ്യ സമരമെന്നാണ് സർക്കാർ നിലപാട്. അത്യാവശ്യ സാഹചര്യങ്ങളിൽ അല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സർക്കാർ സമരം നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.