കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സ്ത്രീകളോട് അശ്ലീലഭാഷയിൽ സംസാരിക്കുകയും ശല്യം ചെയ്തവർക്കെതിരേയും കേസെടുത്തു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വനിതാപോലീസുകാരെ മഫ്തിയിൽ നിയോഗിച്ചായിരുന്നു ‘ഓപ്പറേഷൻ റോമിയോ’എന്ന് പേരിട്ട നടപടി. വനിതാപോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരോട് മോശമായ രീതിയിൽ ആംഗ്യം കാണിക്കുകയും ശല്യംചെയ്യുകയും ചെയ്തതിന് വിവിധ സ്റ്റേഷനുകളിലായി 32 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി.
പലയിടങ്ങളിലും പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പോലും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിവരം. അത്തരത്തിൽ പിടികൂടിയ 20 ആളുകളെ കർശനമായ താക്കീതു നൽകി വിട്ടയച്ചു. ഓണാഘോഷപരിപാടികൾ നടക്കുന്നതിനിടയിൽ സ്ത്രീകൾക്കെതിരേ അക്രമം നടത്തുന്നവർക്കെതിരേ പോലീസ് ഇത്തരത്തിൽ നടപടികൾ ശക്തമാക്കുമെന്നും കോഴിക്കോട് സിറ്റി പോലീസ് മേധാവി എ. അക്ബർ അറിയിച്ചു. ഡി.സി.പി. ശ്രീനിവാസിന്റെ നിർദേശപ്രകാരം വനിതാ പോലീസ് സ്റ്റേഷൻ, വനിതാസെൽ, പിങ്ക് പട്രോൾ എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ നടത്തിയത്.