തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് നൽകിയ ബംഗാളി നടി ശ്രീലേഖ മിത്രയുടെ രഹസ്യമൊഴി പ്രത്യേക അന്വേഷണം സംഘം രേഖപ്പെടുത്തും. നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ സംവിധായകൻ രഞ്ജിത്ത് തുടർ നിയമനടപടിയ്ക്കുളള നീക്കം തുടങ്ങി. മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് നീക്കം. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ വനിതാ എസ്പി മാരുടെ നേതൃത്വത്തിൽ കൂടുതൽ വനിത ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിൽ ഉള്‍പ്പെടുത്താൻ ഡിജിപി വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു.
സിനിമാ മേഖലയിൽ ഓരോ ദിവസവും ഓരോ ആരോപണങ്ങളാണ് ഉയരുന്നത്. ലൈംഗിക ആരോപണം കൂടാതെ സിനിമ സെറ്റുകളിലും താമസ സ്ഥലങ്ങളിലും നേരിട്ടേണ്ട വന്ന വിവേചനങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടികാട്ടി 15ലധികം പരാതികളാണ് ഇതിനകം പോലീസിന് ലഭിച്ചിട്ടുള്ളത്. സിനിമ മേഖലയിലുണ്ടായ അതിക്രമങ്ങളെ കുറിച്ച് മാദ്ധ്യമങ്ങള്‍ വഴിയോ, നവമാദ്ധ്യമങ്ങള്‍ വഴിയോ ആരൊക്കെ പരാതി ഉന്നയിച്ചാലും അവരുടെ മൊഴിയെടുക്കാൻ ഇന്ന് ചേർന്ന പ്രത്യേക സംഘത്തിന്‍റെ യോഗം തീരുമാനിച്ചു.

