ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും പ്രജ്ജ്വല്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് നീക്കം. ആരോപണമുയർന്നതിന് പിന്നാലെ ജർമ്മനിയിലേക്ക് കടന്ന പ്രജ്ജ്വൽ നിലവിൽ ദുബായിലാണെന്നാണ് വിവരം.
ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്ജ്വൽ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെയാണ് പ്രജ്ജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടത്. പ്രജ്ജ്വൽ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പ്രജ്ജ്വലിനെതിരേ അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്. ഇന്റര്‍പോളിനെക്കൊണ്ട് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കാനായെങ്കിലും പ്രജ്ജ്വലിനെ തിരികെയെത്തിക്കാനായിട്ടില്ല.
പ്രജ്ജ്വലിന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ കേസെടുക്കുമെന്ന് നേരത്തെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇരകളുടെ സ്വകാര്യത ഉറപ്പാക്കുന്ന നടപടികളുടെ ഭാഗമായി ദൃശ്യങ്ങള്‍ പങ്കുവച്ചാലോ ഡൗൺലോഡ് ചെയ്താലോ ഐടി ആക്ട് 67 (എ) പ്രകാരം കേസെടുക്കുമെന്നായിരുന്നു അറിയിപ്പ്. രണ്ടായിരത്തിലധികം ക്ലിപ്പുകളാണ് ഇതിനോടകം തന്നെ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ നിരവധി സ്ത്രീകള്‍ പീഡനത്തിനിരയാകുന്ന ദൃശ്യങ്ങളുണ്ട്.