മുംബൈ : ശരദ് പവാർ എൻസിപി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചു. ആത്മകഥയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനിടെയാണ് പവാർ സ്ഥാനമൊഴിയുന്ന കാര്യം വെളിപ്പെടുത്തിയത്. താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് 1 നാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അത്യാഗ്രഹം പാടില്ലെന്നും പവാർ കൂട്ടിചേർത്തു. അനന്തിരവൻ അജിത് പവാർ ബിജെപി ചായ്‌വ് പരസ്യമാക്കി സംശയനിഴലിലായ പശ്ചാത്തലത്തിൽ പാർട്ടി പുനഃസംഘടനയിലേക്ക് നീങ്ങുമെന്നാണ് വിവരം. എന്നാല്‍ പാർട്ടിയുടെ നേതൃനിരയിൽ ആരാവും വരിക എന്നത് സംബന്ധിച്ച അറിയിപ്പൊന്നും നിലവിൽ പുറത്തുവന്നിട്ടില്ല.അതെസമയം തികച്ചും അപ്രതീക്ഷിതമായ പവാറിന്റെ രാജി പ്രഖ്യാപനത്തിൽ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജിക്കാര്യത്തില്‍ പാർട്ടി കമ്മിറ്റി എടുക്കുന്ന തീരുമാനം ശരദ് പവാര്‍ അംഗീകരിക്കുമെന്നായിരുന്നു അജിത് പവാര്‍ പ്രതികരിച്ചത്. ആരുമായും ആലോചിക്കാതെയാണ് പവാര്‍ രാജി സമർപ്പിക്കാനുള്ള തീരുമാനം എടുത്തതെന്നാണ് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്.
24 വർഷങ്ങൾക്ക് മുമ്പ് 1999 ൽ എൻസിപി നിലവിൽ വന്ന നാൾ മുതൽ അദ്ധ്യക്ഷ സ്ഥാനത്ത് ഏകാധിപതിയായി തുടരുകയായിരുന്നു ശരദ് പവാർ. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയേയും എന്‍സിപിയെയും ചേര്‍ത്ത് മഹാ വികാസ് അഘാഡി സര്‍ക്കാരിനു രൂപം നല്‍കി നല്‍കിയതിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ ശരദ് പവാറിന്റേതായിരുന്നു.
പാർട്ടിയുടെ ഭാവി നടപടി തീരുമാനിക്കാൻ മുതിർന്ന എൻസിപി നേതാക്കളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചതായി പവാർ അറിയിച്ചു. പ്രഫുൽ പട്ടേൽ, സുനിൽ തത്കരെ, പി.സി ചാക്കോ, നർഹരി സിർവാൾ, അജിത് പവാർ, സുപ്രിയ സുലെ, ജയന്ത് പാട്ടീൽ, ഛഗൻ ഭുജബൽ, ദിലീപ് വാൽസെ പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് തോപ്പെ, ജിതേന്ദ്ര ഹൗദ്, ഹസൻ മുഷ്‌രിഫ്, ധനജയ് മുഡൈ, ജയദേവ് ഗെയ്‌ക്‌വാദ് എന്നിവരാണ് സമിതി അംഗങ്ങൾ.