തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് തമിഴ്‌നാട് പോലീസിന് കൈമാറാൻ സാധ്യത. തമിഴ്‌നാട്ടിലേക്ക് മാറ്റിയില്ലെങ്കിൽ വിചാരണയിൽ പരാജയപ്പെടുമെന്ന് എജിയുടെ നിയമോപദേശം ലഭിച്ചു. കൃത്യം നടന്ന സ്ഥലത്തിൽ സാങ്കേതികത്വം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും ചാർജ് ഷീറ്റ് തമിഴ്‌നാട് പൊലീസിനെ മുൻ നിർത്തി സമർപ്പിക്കണമെന്നും എജി നിയമോപദേശം നൽകിയിട്ടുണ്ട്.
ഷാരോണ്‍ മരിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണെങ്കിലും കുറ്റ കൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്‌നാട്ടില്‍ വെച്ചാണ്. നേരത്തെ തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസികൂട്ടറും സമാനനിയമോപദേശം നല്‍കിയിരുന്നു. അതേസമയം ഷാരോണ്‍ കൊലക്കേസിലെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റിയാല്‍ നീതി കിട്ടില്ലെന്ന് ഷാരോണിന്റെ അച്ഛന്‍ പ്രതികരിച്ചു. ഇപ്പോള്‍ കേസ് അന്വേഷണം നല്ല നിലയിലാണ് പുരോഗമിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് കേസ് മാറ്റിയാല്‍ അട്ടിമറി നടക്കുമോ എന്ന സംശയം ഉണ്ടെന്നും അച്ഛന്‍ ജയരാജ് പറഞ്ഞു.
എന്നാൽ തെളിവെടുപ്പ് തുടർന്ന്കൊണ്ടിരിക്കുകയാണ്. ഷാരോണ്‍ വീട്ടിലെത്തിയ ദിവസം അവിടെ നടന്ന സംഭവങ്ങള്‍ പോലീസ് പുനഃസൃഷ്ടിച്ചു. തെളിവെടുപ്പില്‍ ഗ്രീഷ്മ സഹകരിച്ചു. തെളിവെടുപ്പിനിടയില്‍ ഗ്രീഷ്മയുടെ അച്ഛനെ അന്വേഷണസംഘം വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഷാരോണ്‍ ഛര്‍ദ്ദിച്ചെന്ന് ഗ്രീഷ്മ പറഞ്ഞ സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി.