തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനുപിന്നാലെ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കി. സ്വർണക്കടത്ത് കേസിൽ ഗുരുതരമായ ആരോപണങ്ങൾ ശിവശങ്കറിന് നേരെ ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം അവധിക്ക് അപേക്ഷ നൽകിയത്. ആറ്‌മാസത്തേക്ക് അവധിയില്‍ പ്രവേശിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനു പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് വിവരം.
നേരത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയെങ്കിലും അദ്ദേഹത്തെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു എം.ശിവശങ്കർ. സ്പ്രിൻക്സര്‍ വിവാദത്തിൽ സർക്കാരിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും പ്രതിക്കൂട്ടിലാക്കിയപ്പോൾ മുതൽ ഐടി സെക്രട്ടറി കൂടിയായ എം. ശിവശങ്കർ വിവാദനായകനാണ്. ഈ പശ്ചാത്തലത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്കും അദ്ദേഹത്തിനും അടുത്ത ബന്ധമുള്ളതായി വെളിപ്പെടുത്തൽ വന്നത്. ഇതോടെയാണ് കാര്യങ്ങൾ കൈവിട്ടത്.

