തിരുവനന്തപുരം: നിരവധി ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ നേടിയ നടൻ തിലകന് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് മകൻ ഷോബി തിലകൻ. സംസ്ഥാനത്താദ്യമായി തിലകന് സ്മാരകം ഉണ്ടായത് തിരുവനന്തപുരത്തെ വെള്ളായണിയിലാണെന്നും അത് അദ്ദേഹത്തെ സ്നേഹിക്കുന്ന കൂട്ടായ്മയുടെ പരിശ്രമഫലമായിട്ടാണെന്നും ഷോബി തിലകൻ പറഞ്ഞു. പിന്നീട് മുണ്ടക്കയം പെരുവന്താനത്ത് ഒരു പാർക്കിന് തിലകൻ്റെ പേരിട്ടു.കിരീടം സിനിമയുടെ 34-ാം വാർഷികത്തോട് അനുബന്ധിച്ച് വെള്ളായണി കിരീടം പാലത്തിന് സമീപമുള്ള തിലകൻ റോഡിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷോബി. ജാലകം സാംസ്കാരിക വേദിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പാർട്ടി പരിപാടികൾക്ക് വേണ്ടി തിലകൻ മുണ്ടക്കയത്ത് തൊണ്ട പൊട്ടി പാടിയിട്ടുണ്ടെന്ന് ഷോബി പറഞ്ഞു. പൊന്നരിവാൾ അമ്പിളി പാടി നടന്ന ഒരു കാലം അച്ഛനുണ്ടായിരുന്നു.പാർട്ടി രണ്ടായി പിളർന്നശേഷം അച്ഛൻ വോട്ട് ചെയ്യാൻ പോകാതെയായി. തിലകനെക്കാൾ കുറഞ്ഞ നേട്ടമുണ്ടാക്കിയവർക്ക് പോലും കേരളത്തിൽ സ്മാരകമുണ്ടെന്നും ഷോബി പറഞ്ഞു.