കല്‍പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി മുന്‍പാകെ സിദ്ധാര്‍ത്ഥന്റെ കുടുംബം മൊഴി നല്‍കി. സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ പ്രകാശ്, അമ്മ ഷീബ, അമ്മാവന്‍ ഷിജു എന്നിവരാണ് റിട്ട. ജസ്റ്റിസ് എ ഹരിപ്രസാദ് മുന്‍പാകെ ഹാജരായി രേഖകള്‍ കൈമാറിയത്. കൊച്ചി കുസാറ്റ് ക്യാംപസിലാണ് ജുഡീഷ്യല്‍ കമ്മിറ്റി സിറ്റിങ് നടത്തുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി സംഘത്തിന്റെ ക്രൂര മര്‍ദ്ദനത്തിനും ആള്‍ക്കൂട്ട വിചാരണയ്ക്കും സിദ്ധാര്‍ത്ഥന്‍ ഇരയായതായി ആരോപണം ഉയര്‍ന്നിരുന്നു.
ഇത് വരെ കൈമാറാതിരുന്ന പല രേഖകളും വിവരങ്ങളും കമ്മിറ്റി മുൻപാകെ ബോദ്ധ്യപ്പെടുത്തിയെന്ന് സിദ്ധാർത്ഥന്‍റെ അമ്മ ഷീബ പ്രതികരിച്ചു. മരണത്തിന് കാരണക്കാരായവർ മാത്രമല്ല കൊലപാതകത്തിന് കൂട്ട് നിന്നവരും ഒളിപ്പിക്കാൻ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്‍റെ കുടുംബം ആവശ്യപ്പെട്ടു.
പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് സിദ്ധാർത്ഥന്റെ അച്ഛൻ പ്രകാശൻ പ്രതികരിച്ചു. കൊലപാതകികളെ മാത്രമല്ല, കൊലക്ക് കൂട്ട് നിന്നവരെ കൂടി വെളിച്ചത്ത് കൊണ്ടുവരണം. സംഭവം മറച്ചുവെച്ച അധികാരികൾക്കെതിരെ നിയമനടപടി എടുക്കണം. മുൻ വി സി എം ആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തതത് കൊണ്ട് മാത്രം മതിയായില്ല. അദ്ദേഹവും സർവകലാശാല അധികൃതരും വിചാരണ നേരിടണമെന്നും പ്രകാശൻ പറഞ്ഞു.
കേസിൽ ഉദ്യോഗസ്ഥരും ഒളിച്ചു കളിക്കുന്നതായും കൊലപാതകികൾ മാത്രമല്ല സഹായിച്ചവർ ആരെന്നും അത് മറച്ചുവെക്കാൻ ശ്രമിച്ചത് ആരെന്നുമുള്ള കാര്യങ്ങൾ പുറത്തുവരണമെന്നും സിദ്ധാർത്ഥന്റെ അമ്മ പറഞ്ഞു. വൈസ് ചാൻസിലർ ഉൾപ്പെടെയുള്ളവർ സംഭവം നടന്ന സമയത്ത് നിഷ്‌ക്രിയൻ ആയെന്നും ഇവർക്കെതിരെ നടപടി വേണമെന്നും സിദ്ധാർത്ഥന്റെ അമ്മ ഷീബ കൂട്ടിച്ചേർത്തു.

