ദില്ലി: സിദ്ദിഖ് കാപ്പന് ജാമ്യമില്ല.ഇ ഡി കേസിൽസിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ തള്ളി ലഖ്‌നൗ ജില്ലാകോടതി.യുഎപിഎ കേസില്‍ നേരത്തെ കാപ്പന് ജാമ്യം ലഭിച്ചിരുന്നെങ്കിലും ജയില്‍ മോചനം സാധ്യമാകാൻ ഇഡി കേസില്‍ കൂടി ജാമ്യം ലഭിക്കണം.
ഹത്രാസിലേക്ക് പോകും വഴി യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ മാസം ഒന്‍പതിനാണ് സുപ്രീംകോടതി യുഎപിഎ കേസില്‍ ജാമ്യം അനുവദിച്ചത്. യുപി പോലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്. അടുത്ത ആറാഴ്ച കാപ്പൻ ദില്ലിയില്‍ തങ്ങണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ സാധിക്കൂ.
ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവര്‍ അറസ്റ്റിലാവുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 22 മാസമായി കാപ്പൻ ജയിലിൽ തുടരുകയാണ്. മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കാപ്പൻ സുപ്രീംകോടതിയിലെത്തിയത്.

