Thursday, December 18, 2025

വനിതാബില്ല് തങ്ങളുടേതാണെന്ന് സോണിയ ഗാന്ധി; ഭാഗ്യം നെഹുവിന്റേതെന്ന് പറഞ്ഞില്ലല്ലോയെന്ന് സോഷ്യൽ മീഡിയ

പഴയ പാര്‍ലമെന്റ് മന്ദിരത്തിന് വിട നല്‍കി പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള നിലവിലെ പാര്‍ലമെന്റിനു മുന്നിലായി സ്ഥാപിച്ച പുതിയ മന്ദിരം പൂര്‍ണ്ണമായും നവീനവല്‍ക്കരിച്ചാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിനായി നിര്‍മ്മിച്ചു കൈമാറിയിരിക്കുന്നത്. ഇപ്പോഴിതാ, വനിതാ സംവരണ ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിന്റെ പേരിൽ രാഷ്ട്രീയ നേട്ടത്തിനായി അവകാശവാദവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. പതിറ്റാണ്ടുകൾ അധികാരത്തിലിരുന്നിട്ടും ഇത്തരമൊരു ചുവടുവെയ്പ് നടത്താൻ മടിച്ച കോൺഗ്രസ്, ബില്ലിന്റെ നേട്ടം മോദി സർക്കാരിന് മാത്രം ലഭിക്കുന്നതിലെ രാഷ്ട്രീയ തിരിച്ചടി മുന്നിൽ കണ്ടാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ ബില്ല് ഞങ്ങളുടേതാണ് എന്നായിരുന്നു കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ പ്രതികരണം. രാവിലെ പാർലമെന്റ് മന്ദിരത്തിലെത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സോണിയാഗാന്ധി. കോൺഗ്രസ് നേതാക്കളായ ജയ്‌റാം രമേശ് ഉൾപ്പെടെയുളളവർ ഇന്നലെ തന്നെ ബില്ലിൽ അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബില്ലിന്റെ വിശദാംശങ്ങൾ അറിയാൻ കാത്തിരിക്കുകയാണെന്നും ആയിരുന്നു ജയ്‌റാം രമേശിന്റെ ആദ്യ പ്രതികരണം. എന്നാൽ, സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധിപേർ കോൺഗ്രസിന്റെ അവകാശവാദത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തുകയാണ്.

അതേസമയം, ലോക്‌സഭയിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പിക്കുന്നതാണ് വനിതാ സംവരണ ബില്ല്. നിലവില്‍ വനിതാ എംപിമാർ ലോക്‌സഭയിലെ അംഗസംഖ്യയുടെ 15 ശതമാനത്തിൽ താഴെയാണ്. പല സംസ്ഥാന അസംബ്ലികളിലും പ്രാതിനിധ്യം 10 ​​ശതമാനത്തിൽ താഴെയുമാണ്. 27 വർഷമായി സംവരണ ബില്ല് ചർച്ചയാണെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അന്തിമ ചുവട് വെക്കാന്‍ സാധിച്ചിട്ടില്ല. നിലവിലെ ലോക്‌സഭയിൽ 78 വനിതാ അംഗങ്ങൾ മാത്രമാണുള്ളത്. ഇത് മൊത്തം അംഗസംഖ്യയായ 543-ന്റെ 15 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ ഡിസംബറിൽ സർക്കാർ പാർലമെന്റുമായി പങ്കുവെച്ച കണക്കുകൾ പ്രകാരം രാജ്യസഭയിലും സ്ത്രീകളുടെ പ്രാതിനിധ്യം ഏകദേശം 14 ശതമാനമാണ്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, ത്രിപുര, പുതുച്ചേരി, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്‌നാട്, തെലങ്കാന, തുടങ്ങി നിരവധി സംസ്ഥാന അസംബ്ലികളിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് വനിതാ പ്രാതിനിധ്യം. അതേസമയം, ഇന്നലെ കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു. ചരിത്രപരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിലാണു നിർണായക നീക്കം നടത്തിയത്. ബുധനാഴ്ച പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

Related Articles

Latest Articles