കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്നു ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായ മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്‌ചയാണ് ദാദയെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു തന്നെ അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാക്കുകയും ചെയ്തിരുന്നു.
” ജീവൻ രക്ഷിക്കാനാണ് നമ്മൾ ആശുപത്രിയിൽ പോകുന്നത്. അത് എന്റെ കാര്യത്തിലും ശരിയായി ഭവിച്ചു. എനിക്ക് തന്ന മികച്ച പരിചരണത്തിന് വുഡ്‌ലാൻഡ്‌സ് ആശുപത്രിയിലെ ഡോക്ടർമാർക്കു നന്ദി പറയുന്നു. ഞാൻ തികച്ചും ആരോഗ്യവാനാണ്. ” ആശുപത്രിയിൽ നിന്നും മടങ്ങവേ ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു വ്യായാമം നടത്തവെ ഗാംഗുലിക്കു നെഞ്ചുവേദനയുണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ ഗാംഗുലിയുടെ ധമനികളില്‍ മൂന്നിടങ്ങളിലായി ബ്ലോക്കുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നു ആഞ്ചിയോപ്ലാസ്റ്റി ചെയ്യുകയുമായിരുന്നു.
എന്നാല്‍ വീട്ടിലെത്തിയ ശേഷവും ഗാംഗുലിയുടെ ആരോഗ്യം ഡോക്‌ടര്‍മാര്‍ നിരീക്ഷിക്കും. പഴയത് പോലെ സാധാരണനിലയിലേക്ക് ഗാംഗുലി തിരിച്ചെത്താന്‍ ഒരുമാസം വരെ സമയം വേണ്ടിവരും. അതിനാല്‍ ഡോക്ടര്‍മാരുടെ സംഘം എല്ലാദിവസവും താരത്തിന്റെ ആരോഗ്യനില വീട്ടില്‍ പരിശോധിക്കും എന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.