ദില്ലി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് പേർ പിടിയിൽ . ഉത്തർപ്രദേശിൽ നിന്ന് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പാകിസ്ഥാനുമായി പങ്കിട്ടുവെന്ന കുറ്റത്തിന് മുഹമ്മദ് ഹാറൂൺ, തുഫൈൽ എന്നിവരാണ് അറസ്റ്റിലായത്.ഉത്തർപ്രദേശിൽ നിന്നാണ് ഇവരെ പിടികൂടിയത് .പിടിയിലായവരിൽ ഒരാൾ ഇന്ത്യയിൽ നിന്നു പുറത്താക്കപ്പെട്ട ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം പുലർത്തിയ ആളാണ്. മുഹമ്മദ് ഹാറൂൺ ഇന്ത്യ പുറത്താക്കിയ പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥൻ മുഹമ്മദ് ഹുസൈനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ്. ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാകാൻ സാധ്യതയുള്ള വിവരങ്ങൾ ഹാറൂൺ പാകിസ്ഥാനു കൈമാറിയെന്നാണ് വിവരം.
അതേസമയം തുഫൈലിനെ വാരാണസിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം തെഹരീകെ ലബൈക് എന്ന ഭീകര സംഘടനയെ പിന്തുണയ്ക്കുന്ന 600 പാക് പൗരന്മാരുടെ നമ്പർ ഉള്ളതായും ഉത്തർപ്രദേശ് പോലീസിന്റെ ഭീകര വിരുദ്ധ സേന കണ്ടെത്തി . രാജ്ഘട്ട്, നമോഘട്ട്, ഗ്യാന്‍വാപി, റെയില്‍വേ സ്റ്റേഷന്‍, റെഡ് ഫോര്‍ട്ട് എന്നീ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പാകിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് തുഫൈല്‍ അയച്ചുകൊടുത്തതായി കണ്ടെത്തിയിരുന്നു. പാക് സേനയില്‍ ജോലിചെയ്യുന്ന ഒരു വ്യക്തിയുടെ ഭാര്യയായ നഫീസ എന്ന സ്ത്രീയുമായി തുഫൈല്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.പാകിസ്ഥാൻ പിന്തുണയുള്ള സംഘടനകൾ ഇന്ത്യാ വിരുദ്ധ അജണ്ടകളുമായി സൃഷ്ടിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ തുഫൈൽ സജീവമാണെന്ന് എടിഎസിന് വിശ്വസനീയമായ രഹസ്യാന്വേഷണം ലഭിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

