ഇന്ന് സംസ്ഥാനത്തുണ്ടായ വന്യജീവി ആക്രമണത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകനായ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്. തൃശ്ശൂര്‍ വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ വാച്ച്മരത്തെ ഊരു മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു.
കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിൽ കൃഷിയിടത്തിൽ വെച്ചാണ് അബ്രഹാമിനെ കാട്ടുപോത്ത് കുത്തിയത്. കക്ഷത്തിൽ ആഴത്തിൽ കൊമ്പ് ഇറങ്ങി ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് മാസം മുമ്പ് പ്രദേശത്ത് അമ്മയേയും കുഞ്ഞിനേയും കാട്ടുപോത്ത് ആക്രമിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.
വാച്ച്മരത്ത് കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വത്സ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. വാച്ചുമരം കോളനി മൂപ്പനായ രാജനും ഭാര്യ വത്സയും കൂടി ആണ് കാടിനുള്ളില്‍ വിഭവങ്ങള്‍ ശേഖരിക്കാനായി പോയത്. ഇതിനിടെ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. വത്സയുടെ നെഞ്ചിലാണ് ആനയുടെ ചവിട്ടേറ്റത്. മൂപ്പന്‍ അലറി വിളിച്ചെങ്കിലും ഇവിടെ തമ്പടിച്ച ആന കുറച്ചു കഴിഞ്ഞതിനുശേഷമാണ് അവിടെ നിന്നും പോയത്. സംഭവസ്ഥലത്തു തന്നെ മരിച്ച വത്സയുടെ മൃതദേഹം വനത്തിന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി