കൊച്ചി: തിരുവനന്തപുരത്ത് നിന്നും അന്വേഷണ ഉദ്യോഗസ്ഥർ എം.ശിവശങ്കറെ കസ്റ്റഡിയിലെടുത്തുവെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷപാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് എത്തി. കൊച്ചിയിലെ ഇഡി ഓഫീസിൽ ശിവശങ്കറെ എത്തിച്ചപ്പോൾ കനത്ത പൊലീസ് സുരക്ഷയ്ക്ക് ഇടയിലും മതിൽ ചാടി കടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
ശിവശങ്കറെ കസ്റ്റഡിയിലെടുത്തതിന് തൊട്ടു പിന്നാലെ തന്നെ കൊച്ചിയിലെ ഇഡി ഓഫീസിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഉദ്യോഗസ്ഥർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു. സെൻട്രൽ സിഐ വിജയശങ്കറിൻ്റെ നേതൃത്വത്തിൽ പൊലീസ് ഇഡി ഓഫീസ് പരിസരത്ത് നിലയുറപ്പിച്ചു. ഇഡി ഓഫീസിന് ഇരുന്നൂർ മീറ്റർ പരിധി പൂർണമായും പൊലീസ് നിയന്ത്രണത്തിലായിരുന്നു.
യുവമോർച്ച പ്രവർത്തകരും ഇഡി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തി. ഇവരെയും പൊലീസ് തടഞ്ഞു. ശിവശങ്കറിൻ്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ്, യുവമോർച്ച,മഹിളാ മോർച്ച തുടങ്ങിയ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി.
പ്രതിഷേധത്തിനിടെ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെകോലവും കത്തിച്ചു. ഇനിയെങ്കിലും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പിണറായി വിജയൻ സർക്കാർ രാജിവയ്ക്കണം അല്ലാത്തപക്ഷം 144 ലംഘിച്ചുകൊണ്ട് ശക്തമായ സമരം പരിപാടികളുമായി മുന്നോട്ടു പോകാനാണ് ബി.ജെ.പി. യുവമോർച്ച പ്രവർത്തകരുടെ തീരുമാനം.