ഇന്ത്യയ്‌ക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന യുഎസ് എംപി ഇൽഹാൻ ഒമറിനെതിരെ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് പ്രസിഡന്റ് അതിഫ് റാഷിദ് രംഗത്ത്. മോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ വിമര്‍ശനമുയര്‍ത്തി രാഷ്‌ട്രീയ വിവാദമുണ്ടാക്കാനായിരുന്നു മിനെസോറ്റ സ്റ്റേറ്റിന്‍റെ കോണ്‍ഗ്രസ് പ്രതിനിധിയായ ഇല്‍ഹാന്‍ ഒമറിന്‍റെ ശ്രമം. ഇസ്രയേല്‍ പലസ്തീനിതിരെ നടത്തുന്ന സൈനിക നടപടിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ യുഎസ് വിദേശകാര്യ സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട വ്യക്തികൂടിയാണ് ഇല്‍ഹാന്‍ ഒമര്‍ എന്ന് ഓര്‍മ്മിക്കുക. മോദിയുടെ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെന്നായിരുന്നു ഇൽഹാൻ ഒമറിന്റെ ട്വീറ്റ്. ഇല്‍ഹാന്‍ ഒമറിന് മറുപടിയായി അതിഫ് റഷീദ് എഴുതിയ കത്താണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്ത്യക്കെതിരെ വിഷം ചീറ്റുന്നത് ഇൽഹാൻ അവസാനിപ്പിക്കണമെന്ന് ആതിഫ് റഷീദ് വ്യക്തമാക്കി. ഞാൻ ഇന്ത്യയിലെ മത ന്യൂനപക്ഷ സമുദായത്തിൽ പെട്ടയാളാണ്, എന്റെ മതസ്വാതന്ത്ര്യത്തോടും മതപരമായ സ്വത്വത്തോടും കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ ഞാൻ സ്വതന്ത്രമായി ജീവിക്കുന്നു. ഇവിടെയുള്ള എല്ലാ വിഭവങ്ങളിലും എനിക്ക് തുല്യ പങ്കാളിത്തമുണ്ട്. എനിക്ക് ഇന്ത്യയിൽ സംസാരിക്കാനും എഴുതാനും പൂർണ സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ വിദ്വേഷ അജണ്ടയുടെ ഭാഗമായി നിങ്ങൾ എന്റെ ഇന്ത്യയുടെ തെറ്റായ ചിത്രം കാണിക്കുകയാണെന്ന് പറയുന്നതിൽ എനിക്ക് ഖേദമുണ്ടെന്നാണ് ആതിഫ് റഷീദ് കുറിച്ചത്. നിരവധി പേരാണ് ആതിഫിനെ പിന്തുണച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.
യുഎസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധികളായ ഇല്‍ഹാന്‍ ഒമറും മറ്റൊരു മുസ്ലിം പ്രതിനിധിയായ റഷീദ ലെയ്ബും സംയുക്ത യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് മോദി നടത്തുന്ന പ്രസംഗം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ എന്താണ് ഇന്ത്യയിലെ യാഥാര്‍ത്ഥ്യമെന്ന് തുറന്ന് കാണിക്കുന്നതാണ് അതിഫ് റഷീദ് ഇല്‍ഹാന്‍ ഒമറിനെഴുതിയ കത്ത്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ചില NGOപ്രതിനിധികളാണ് ഇല്‍ഹാന്‍ ഒമറിനെ ഇങ്ങിനെ ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്. ആംനെസ്റ്റി, ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ശതകോടീശ്വരനായ മോദി വിരുദ്ധ ലോബിയുടെ ചുക്കാന്‍ പിടിക്കുന്ന ജോര്‍ജ്ജ് സോറോസ് തുടങ്ങി ഒട്ടേറെപ്പേര്‍ മോദിയുടെ യുഎസ് സന്ദര്‍ശനത്തിന്‍റെ ശോഭ കെടുത്താന്‍ കഠിനാധ്വാനം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി മോദി യുഎസ് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി ബിബിസി നിര്‍മ്മിച്ച നുണകള്‍ നിറഞ്ഞ വിവാദ ഡോക്യുമെന്‍ററി ആംനെസ്റ്റി യുഎസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ലെന്ന് മാത്രമല്ല, എല്ലാം തകർന്നടിയുന്ന കാഴ്ചയാണ് നാം കണ്ടത്. അതേസമയം, ഇന്ത്യയ്‌ക്കെതിരായ പാകിസ്താൻ നിലപാടുകൾക്ക് പിന്തുണ നൽകുന്നയാളാണ് ഇൽഹാൻ. കഴിഞ്ഞ വർഷം പാക് അധീന കശ്മീരും ഇൽഹാൻ ഒമർ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും ലംഘിക്കുന്ന യുഎസ് എംപിയുടെ ഈ സന്ദർശനത്തെ ഇന്ത്യ മാത്രമല്ല, യുഎസും എതിർത്തിരുന്നു. സന്ദർശനം അപലപനീയമാണെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങൾ പോലും ശ്രദ്ധിക്കാത്ത ഇൽഹാന് ലോകമെമ്പാടും റാഡിക്കൽ ഇസ്‌ലാം പ്രചരിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.