തൃശൂർ:റാഗിങ്ങിനിടെ മർദ്ദനമേറ്റ വിദ്യാർത്ഥി നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായി.ചിറ്റിലപ്പിളളി ഐഇഎസ് കോളേജിൽ ബി.ടെക്ക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ സഹൽ അസിനാണ് ഗുരുതര പരിക്കേറ്റത്. പരസഹായത്തോടെ ജീവിതം തള്ളി നീക്കേണ്ട അവസ്ഥയിലാണ് നിലവിൽ സഹൽ.
കഴിഞ്ഞ സെപ്റ്റംബർ 29ന് കോളേജ് കാമ്പസിൽ വെച്ചായിരുന്നു നാലാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥികൾ സഹലിനെ മർദ്ദിച്ചത്.സഹലിന്റെ സഹപാഠിയോട് ഷർട്ടിന്റെ ബട്ടൻ ഇടാൻ ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘം സഹലിന് നേരേ തിരിഞ്ഞത്. ഇടിയും ചവിട്ടുമേറ്റ് നിലത്ത് വീണ സഹലിനെ വീണ്ടും വളഞ്ഞിട്ട് മർദ്ദിച്ചു. സംഭവത്തിന് പിന്നാലെ 10 പേരെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
കേസായതിനെ തുടർന്ന് മെക്കാനിക്കൽ വിദ്യാർത്ഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത് രാജ് എന്നിവരെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികൾ നിലവിൽ ജാമ്യത്തിലാണ്.