തൃശ്ശൂർ: തെരുവുനായ്ക്കൾ ഓടിച്ചതിന് പിന്നാലെ സൈക്കിളിൽ നിന്ന് വീണ് പതിനാറുകാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ ഫിനോവിനാണ് ഗുരുതരമായി പരിക്കേറ്റത്.ഫിനോവിന്റെ മൂന്ന് പല്ലുകൾ ആണ് കൊഴിഞ്ഞത്, മുഖത്തും പരിക്കേറ്റിട്ടുണ്ട്.ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളിൽ വരുമ്പോഴായിരുന്നു ഫിനോവിൻ ആക്രമത്തിനിരയായത്.
അതേസമയം, കണ്ണൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് സ്കൂൾ വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. പുഴാതിയിലെ യുകെജി വിദ്യാർത്ഥി എ പി ഇല്യാസിന് നേരെയാണ് തെരുവു നായകൾ പാഞ്ഞടുത്തത്. ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കുട്ടി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
അതേസമയം വർദ്ധിച്ച് വരുന്ന തെരുവ് നായ ആക്രമണത്തിൽ കേരളത്തിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തിയിരുന്നു.കേന്ദ്രം കൊണ്ടു വന്ന ചട്ടഭേദഗതി കേരളം അവഗണിക്കുന്നുവെന്നാണ് മുരളീധരൻ വ്യക്തമാക്കിയത്. 2001ലെ ചട്ടത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ചുള്ള ഭേഗഗതികളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.എന്നാൽ കേരളം അത് അവഗണിക്കുകയാണെന്നും അത് കൊണ്ട് മാത്രമാണ് തെരുവ് നായ ആക്രമണം ദിനംപ്രതി വർദ്ധിച്ച് വരുന്നതെന്നും വി മുരളീധരൻ വ്യക്തമാക്കി