കൊടുങ്ങല്ലൂരിൽ പ്ലസ് ടു വിദ്യാർഥി കാർപോർച്ചിൽ തൂങ്ങിമരിച്ചു: പിന്നാലെ സമീപവാസിയും ആത്മഹത്യക്ക് ശ്രമിച്ചു; ദുരൂഹത!
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ വീണ്ടും കൗമാര ആത്മഹത്യയും ആത്മഹത്യ ശ്രമവും. പ്ലസ് ടു വിദ്യാർഥിയെ കഴിഞ്ഞ ദിവസം രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ വൈകീട്ടാണ് സമീപവാസിയായ സുഹൃത്ത് ആത്മഹത്യാശ്രമം നടത്തിയത്.
മേത്തല പാലിയംതുരുത്ത് മുല്ലശ്ശേരി ഷൈനിന്റെ മകൻ ലക്ഷ്മൺ ആണ് മരിച്ചത്. രാവിലെ വീട്ടുകാരാണ് കാർപോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ ലക്ഷ്മണിനെ കണ്ടെത്തിയത്. ഇരിങ്ങാലക്കുട നാഷണൽ സ്‌കൂൾ വിദ്യാർഥിയും, കായിക താരവുമായിരുന്നു 18 കാരനായ ലക്ഷ്മൺ. മരണം സംബന്ധിച്ച് കൂട്ടുകാർക്ക് വാട്‌സ്ആപ് സന്ദേശം അയച്ചിരുന്നതായി പറയുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം വൈകീട്ടോടെ സംസ്‌കരിച്ചു. ചിനുവാണ് മാതാവ്. സഹോദരി: ലക്ഷ്മി നന്ദ. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
അതേസമയം വൈകീട്ടോടെയാണ് സമീപവാസി ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് വീട്ടുകാർ കണ്ടെത്തി ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കൊടുങ്ങല്ലൂർ നഗരത്തോട് ചേർന്ന് ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്തിരുന്നു. ഏതാനും മാസം മുമ്പ് കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന തൊട്ടടുത്ത എറിയാട് പഞ്ചായത്തിലും രണ്ട് കൗമാരക്കാർ ആത്മഹത്യ ചെയ്തിരുന്നു.