ദില്ലി: മഹാരാഷ്ട്ര നിയമസഭയിലെ 12 ബിജെപി എംഎൽഎമാരുടെ ഒരു വർഷത്തെ സസ്‌പെൻഷൻ (Supreme Court) സുപ്രീം കോടതി റദ്ദാക്കി. പ്രിസൈഡിംഗ് ഓഫീസറോട് മോശമായി പെരുമാറിയെന്നാരോപിച്ച് എംഎൽഎമാരെ 2021 ജൂലൈ 5 മുതൽ ഒരു വർഷത്തേക്ക് നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. സമ്മേളന കാലയളവിൽ മാത്രമേ സസ്‌പെൻഷൻ പാടുള്ളൂവെന്ന് കോടതി പറഞ്ഞു. നടപടി ഭരണഘടന വിരുദ്ധവും, നിയമ വിരുദ്ധവുമാണെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
നിയമസഭയുടെ അധികാരത്തിന് അതീതമാണ് സാമാജികരെ മാറ്റിക്കൊണ്ടുള്ള നടപടിയെന്നും സുപ്രീംകോടതി പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു മഹാരാഷ്‌ട്രയിലെ 12 ബിജെപി എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത നടപടിയുണ്ടായത്. നിയമസഭ സ്പീക്കർ ഭാസ്‌കർ ജാദവിന്റേതായിരുന്നു നടപടി.

