ദില്ലി: കേരളാ സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്നലെയാണ് ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ മൂന്നംഗ ബെഞ്ച് ഹർജ്ജി പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഹിയറിങ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സിനിമക്കെതിരെയുള്ള ഹർജികളാണ് ഇന്ന് പരിഗണിക്കുക. അതേസമയം ചിത്രം രണ്ടു സംസ്ഥാനങ്ങൾ നിരോധിച്ചതിനെതിരെയുള്ള ഹർജികൾ നാളെയാണ് കോടതി പരിഗണിക്കുക. വിവാദങ്ങൾക്കിടെ ഇന്ത്യയിലും വിദേശത്തും ചിത്രം തകർത്തോടുകയാണ്. റിലീസ് ചെയ്‌ത് ഒൻപതാം ദിനം തന്നെ കേരളാ സ്റ്റോറി 100 കോടി കളക്ഷൻ നേടിയിരുന്നു. 37 വിദേശരാജ്യങ്ങളിലായി ഇരുനൂറോളം തീയറ്ററുകളിലാണ് ചിത്രം മെയ് 12 ന് പ്രദർശനത്തിന് എത്തിയത്. കേരളാ സ്റ്റോറിയുടെ തത്വമയി ഒരുക്കുന്ന പ്രത്യേക പ്രദർശനം മെയ് 18 വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം ഏരീസ് പ്ലെക്സിലാണ് പ്രദർശനം നടക്കുക. സൗജന്യ ടിക്കറ്റ് ബുക്ക് ചെയ്യാനായി പ്രേക്ഷകർക്ക് 8086868986 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മറ്റ് ജില്ലകളിലും തത്വമയി ഉടൻ പ്രത്യേക പ്രദർശനമൊരുക്കും.
പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും ചിത്രം നിരോധിച്ചതിനെതിരെ നിർമ്മാതാക്കൾ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഇരു സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ ചിത്രം നിരോധിച്ചിട്ടില്ലെന്നും മോശം അഭിപ്രായങ്ങളെ തുടർന്ന് തീയറ്ററുകൾ പ്രദർശനം നിർത്തുകയായിരുന്നു എന്നും കാണിച്ച് തമിഴ്‌നാട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. തമിഴ്‌നാട് എ ഡി ജി പി യാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. ചിത്രം നിരോധിച്ചതിനെതിരെയുള്ള സുപ്രീംകോടതിയുടെ പരാമർശത്തിൽ നിന്ന് രക്ഷപെടാനുള്ള തന്ത്രമായാണ് സത്യവാങ്മൂലം വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ നിന്നും മത പരിവർത്തനത്തിലൂടെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഹിന്ദു പെൺകുട്ടികളുടെ കഥപറയുന്ന ചിത്രമാണ് കേരളാ സ്റ്റോറി.