കൊച്ചി: കടം വീട്ടാനും കുടുംബം പുലര്‍ത്താനും ലോട്ടറി വില്‍പ്പന നടത്തുന്ന 74കാരിയായ വയോധികയ്ക്ക് സഹായഹസ്തവുമായി സുരേഷ്‌ഗോപി. പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി എം പി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എറണാകുളം സ്വദേശിയായ പുഷ്പ എന്ന 74കാരി റോഡരികില്‍ ലോട്ടറി വില്‍ക്കുന്ന വീഡിയോ വ്‌ളോഗർ സുശാന്ത് പോസ്റ്റ് ചെയ്തത്. തുടർന്നാണ് ഈ വീഡിയോ കണ്ട സുരേഷ് ഗോപി പ്രശ്‌നത്തില്‍ ഇടപെട്ടത്. ബാങ്കില്‍ നിന്ന് ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കിയെന്ന് സുശാന്ത് നിലമ്പൂര്‍ അറിയിച്ചു.
വിധവയായ മരുമകളും മക്കളും അടങ്ങുന്ന കുടുംബം. മൂത്തമകൻ ഹൃദ്രോഗിയാണ്. ഇളയമകൻ ഹൃദ്രോഗത്താലാണ് മരിച്ചത്. അതുകൊണ്ടു തന്നെ കുടുമ്പത്തെ നോക്കാനും കടം വീട്ടാനുമാണ് ലോട്ടറി വിൽക്കുന്നതെന്ന് അവർ പറയുന്നു. എന്നാൽ പറ്റിക്കപ്പെടാറുണ്ടെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരാള്‍ നമ്പര്‍ മാറ്റിയൊട്ടിച്ച് 1000 രൂപ തട്ടിച്ചു. മറ്റൊരാള്‍ 300 രൂപയുടെ നാല് ടിക്കറ്റ് പറ്റിച്ച് പണം തരാതെ കൊണ്ടുപോയി. അത് വേദനയാണെന്നും അവര്‍ പറഞ്ഞു.
വീടിന്റെ ആധാരം ബാങ്കിലാണ്. അത് തിരിച്ചെടുക്കാന്‍ 65,000 രൂപവേണമെന്നായിരുന്നു പുഷ്പയുടെ ആഗ്രഹം. തുടര്‍ന്ന് സുശാന്ത് നിലമ്പൂര്‍ ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ഥിച്ചു. വീഡിയോ കണ്ട സുരേഷ് ഗോപി എംപി കടം ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

