കേരളത്തിലെ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് നടൻ സുരേഷ്‌ഗോപി. രണ്ടു തവണ രാജ്യസഭാ എം.പിയായ അദ്ദേഹം നടത്തിയ ജനസേവന പ്രവർത്തനങ്ങൾക്ക് പാർട്ടിഭേദമന്യേ പൊതുജനങ്ങൾക്കിടയിൽ ചെറുതായിട്ടൊന്നുമല്ല പ്രശംസ നേടിയത്. എന്നാൽ ജനവിധി തേടിയുള്ള അവസരങ്ങളിൽ അദ്ദേഹത്തിന്റെ പേരിൽ കേരളത്തിൽ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിട്ടില്ല. അടുത്തിടെ ഒന്നിന് പിറകെ ഒന്നായി അദ്ദേഹത്തിന്റെ പുതിയ സിനിമകൾ പ്രഖ്യാപിക്കുകയും ചെയ്തു.
നിലവിൽ ട്വിറ്ററിൽ മറ്റൊരു ചർച്ച ചൂടുപിടിക്കുകയാണ്. ഏറ്റവും ഒടുവിലായി സുരേഷ് ഗോപി ബി.ജെ.പി. വിടുന്നു എന്ന വാർത്ത പുറത്തുവന്നു കഴിഞ്ഞു. സുരേഷ് ഗോപിയെ നടനായും രാഷ്ട്രീയ നേതാവായും ആദരിക്കുന്ന പലരും ഒരു നെടുവീർപ്പോടെ ഈ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും, പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നിലെ സത്യം തേടി പലരും എത്തിയിട്ടുണ്ട്. പ്രചാരണത്തിന് പിന്നിലെ കാരണം ഒടുവിൽ കണ്ടെത്തുകയും ചെയ്തു.
ബി.ജെ.പിയുടേ സജീവ പ്രവർത്തനങ്ങളിൽ നിന്നും സുരേഷ് ഗോപി പിന്മാറുന്നു എന്നാണ് വാർത്തയുടെ ഉള്ളടക്കം. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചും കഴിഞ്ഞു എന്നാണു വാർത്ത. പാർട്ടി പ്രവർത്തകർ കൂടിക്കാഴ്ച നടത്തിയെങ്കിലും പാർട്ടി പ്രവർത്തനത്തിൽ സജീവമാകണമെന്ന അഭ്യർത്ഥന അദ്ദേഹം നിരാകരിക്കുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.
യൂട്യൂബ് കേന്ദ്രീകരിച്ച സ്വകാര്യ ചാനലാണ് ഇത്തരമൊരു വാർത്ത പുറത്തുവിട്ടത്. ‘സുരേഷ് ഗോപി ബി.ജെ.പി. വിട്ടു… ഇനി ഒന്നിനുമില്ല’ എന്ന തലക്കെട്ടോടെയാണ് വീഡിയോ വാർത്ത. ഇതിന്റെ ചുവടുപിടിച്ചാണ് ട്വിറ്റർ ചർച്ച. എന്തയാലും, ഇക്കാര്യത്തിന് സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നും മാധ്യമങ്ങളോട് പങ്കുവെച്ച മറുപടി ഇങ്ങനെയാണ്.
ബിജെപി വിടുമെന്ന വാർത്തകൾക്കു പിന്നിൽ ദുഷ്ടലാക്കുണ്ട്, ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം ഇത് എന്തിനു വേണ്ടിയായിരുന്നുവെന്ന്. ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നൽകും. വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതിൽ സുരേഷ് ഗോപിയ്ക്ക് അരിശമുണ്ടെന്നും പാർട്ടി വിടുമെന്നുമായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നത്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ്ഗോപി തന്നെ മൽസരിക്കണമെന്നാണ് കേരള ബി.ജെ.പിയുടെ ആഗ്രഹം. പക്ഷേ, സുരേഷ് ഗോപി ഇനിയും മനസ് തുറന്നിട്ടില്ല. തൃശൂരിനേക്കാൾ മൽസര സാധ്യത തിരുവനന്തപുരമാണെന്ന വിദഗ്ധാഭിപ്രായവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇതിനിടെ, സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
അതുപോലെ, പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ അതിൽനിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ്ഗോപി. ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്ക് നൽകിക്കഴിഞ്ഞു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ സംഭവനയായി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.
മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ചെയ്യാൻ പോകുന്ന പുതിയ സിനിമയുടെ പ്രതിഫലത്തിൽ നിന്നുള്ള തുകയാണ് താരം കൈമാറിയത്. അരുൺ വർമ സംവിധാനം ചെയ്യുന്ന എസ്ജി 255 എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയാണ് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് നാദിർഷയ്ക്ക് കൈമാറിയത്.കഴിഞ്ഞ വർഷം ഡിസംബറിലും പിന്നീട് ഈ വർഷം ഏപ്രിൽ മാസം ഒറ്റക്കൊമ്പൻ സിനിമയുടെ അഡ്വാൻസ് തുകയിൽ നിന്നും അദ്ദേഹം സഹായം കൈമാറിയിരുന്നു.
സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിച്ചെത്തുന്ന ‘പാപ്പൻ’ എന്ന ചിത്രം റിലീസിനെത്തുകയാണ്. ജോഷി സംവിധാനം നിർവഹിക്കുന്നു. ‘കാവൽ’ ആണ് സുരേഷ് ഗോപിയുടെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ഒറ്റക്കൊമ്പൻ ആണ് മറ്റൊരു ചിത്രം. കൂടാതെ ‘മേ ഹൂം മൂസ’ എന്ന സിനിമയിലും വേഷമിടുന്നുണ്ട്. ഛായാഗ്രാഹകനും സംവിധായകനുമായ ജിബു ജേക്കബുമായി അദ്ദേഹം സഹകരിക്കുന്ന സിനിമയാണിത്.