കൊച്ചി: ലൈഫ് മിഷൻ കരാർ ലഭിച്ചാൽ സ്വപ്ന അടക്കമുള്ളവർക്ക് 30% കമ്മീഷൻ നൽകാനായിരുന്നു തുടക്കത്തിൽ ധാരണയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ മൊഴി. തുക ചെലവിനത്തിൽ കാണിക്കാനായിരുന്നു പദ്ധതിയെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. ആദായനികുതി വകുപ്പിന് നല്‍കിയ മൊഴിയിലായിരുന്നു സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തല്‍.
ഒരുകോടി യുഎഇ ദിർഹം (ഏകദേശം 20 കോടി രൂപ) ചെലവിട്ടു 100 ഫ്ലാറ്റുകൾ നിർമ്മിക്കാനുള്ള പദ്ധതി ചർച്ച ചെയ്തപ്പോഴാണ് ഈ തീരുമാനമെടുത്തതെന്നും, ഫ്ലാറ്റുകളുടെ എണ്ണം പിന്നീട് 140 ആക്കിയതോടെ 20% കമ്മീഷൻ നൽകാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സന്തോഷ് ഈപ്പൻ ഇന്നലെ മൊഴിനൽകി. . എന്നാല്‍ അപ്പോഴും ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടിയത്. പക്ഷേ, കരാറിനെക്കുറിച്ച് വിവിധ അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചതോടെ അത് തകിടം മറിഞ്ഞുവെന്നും ആദായനികുതി വകുപ്പിന് സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിട്ടുണ്ട്.