കാബൂൾ : തലവരെ മറക്കുന്ന രീതിയിലുള്ള ബുർഖ ധരിക്കാതെ സർവ്വകലാശാലയിൽ എത്തിയ വിദ്യാർത്ഥിനികളെ ചാട്ടവാറുകൊണ്ടടിച്ച് താലിബാൻ ഭീകരർ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ സർവകലാശാലയിൽ എത്തിയ വിദ്യാർത്ഥിനികളെയാണ് താലിബാൻകാർ ക്രൂര ആക്രമണത്തിന് ഇരയാക്കിയിരിക്കുന്നത്.
ബുർഖ ധരിച്ചില്ലെങ്കിൽ സർവ്വകലാശാലയ്‌ക്ക് അകത്ത് പ്രവേശിപ്പിക്കില്ലെന്ന് ഇവർ വ്യക്തമാക്കി. ഇതോടെ വിദ്യാർത്ഥിനികൾ സർവ്വകലാശാലയ്‌ക്ക് മുന്നിൽ നിന്ന് ശക്തമായി പ്രതിഷേധിക്കുകയായിരുന്നു. സർവ്വകലാശാലയുടെ വാതിൽ ചവിട്ടിയാണ് വിദ്ധ്യാത്ഥികൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഇറാനിലെ സർക്കാർ വിരുദ്ധ മുദ്രാവാക്യമായ ‘സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം’ , ‘വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണ്’ എന്നീ മുദ്രാവാക്യങ്ങളും ഉയർന്നു. ഇതോടെ താലിബാൻ ഭീകരർ ഇവരെ ചാട്ടവാറുകൊണ്ട് അടിച്ചു. എന്നാൽ മർദ്ദനമേറ്റിട്ടും ചില വിദ്യാർത്ഥികൾ തങ്ങളുടെ അവകാശങ്ങൾ ലഭിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വരികയായിരുന്നു.
കറുത്ത നിറമുള്ള വസ്ത്രമല്ലാതെ മറ്റൊരു വസ്ത്രവും ധരിക്കാൻ ഇവർക്ക് അനുവാദമില്ല. നിറമുള്ള പർദ്ദ ധരിച്ചെത്തിയതിനായിരുന്നു ആക്രമണം. വിദ്ധ്യാർത്ഥിനികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.