കോട്ടയം: കോട്ടയത്തെ പങ്കാളിയെ പങ്കുവയ്ക്കൽ കേസിൽ പ്രതി ഷിനോ മാത്യുവും മരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷിനോ മാത്യു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു അന്വേഷണ സംഘം.
മെയ് 19ന് രാവിലെയാണ് പരാതിക്കാരിയെ വീട്ടില്‍ കയറി ഷിനോ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഭാര്യയുടെ കൊലപാതകത്തിനുശേഷം കാണാതായ ഷിനോയെ പിന്നീട് കണ്ടെത്തുന്നത് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്.
വിഷം കഴിച്ചെന്നു പറഞ്ഞാണ് ഷിനോ ആശുപത്രിയിൽ എത്തിയത്. ചോദ്യംചെയ്യലിൽ പോളോണിയ എന്ന വിഷം കഴിച്ചതായാണ് പൊലീസിന് മൊഴി നൽകിയത്.പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.നേരത്തെ യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അടക്കം 9 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 2014 ആയിരുന്നു പരാതിക്കാരിയുടെ വിവാഹം. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് ഇത്തരം ബന്ധങ്ങള്‍ക്ക് നിര്‍ബന്ധിച്ച് തുടങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യുവതി ദുരിതം തുറന്നു പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു യുവതി വെട്ടേറ്റ് കൊല്ലപ്പെടുന്നത്.