കൊല്ലം: കൊല്ലത്ത് രണ്ടു ദിവസമായി തകർത്ത് പെയ്‌ത മഴയിലുണ്ടായ(Rain) വെള്ളപ്പൊക്കത്തിൽ കാണാതായ മൂന്നര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. കൊട്ടാരക്കര ഉമ്മന്നൂർ നെല്ലിക്കുന്നത്ത് ക്യാമ്പ് ചെയ്തിരുന്ന മൈസൂർ സ്വദേശികളായ നാടോടി സംഘത്തിൽ പെട്ട വിജയ് -മഞ്ജു ദമ്പതികളുടെ മകൻ രാഹുലിന്റെ മൃതദേഹമാണ് കണ്ടു കിട്ടിയത്.
രണ്ട് ദിവസം മുൻപ് രാത്രിയിലുണ്ടായ അതിശകതമായ മഴയെ തുടർന്ന് നിറഞ്ഞു കവിഞ്ഞൊഴുകിയ തോടിന് സമീപം വച്ചാണ് കുട്ടിയെ കാണാതായത്. തുടർന്ന് പൊലീസ്,ഫയർ ഫോഴ്സ്, നാട്ടുകാർ എന്നിവരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ ഓടനാവട്ടത്തെ തോട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതെ വിലപിക്കുന്ന വിജയും മഞ്ജുവും നെല്ലിക്കുന്നത്തെ നൊമ്പരക്കാഴ്ചയായിരുന്നു.

