രാജസ്ഥാനിലെ ജോധ്പുരില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ സുഹൃത്തിനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ജോധ്പുര്‍ സ്വദേശിയായ അനിത ചൗധരി(50)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഗുല്‍ മുഹമ്മദിനായാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ഗുല്‍ മുഹമ്മദിന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അനിതയുടെ മൃതദേഹം, പ്രതിയുടെ വീട്ടിൽ നിന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ 27നാണ് ജോധ്പുരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന അനിത ചൗധരിയെ കാണാതാകുന്നത്. സംഭവദിവസം ഉച്ചയ്ക്ക് രണ്ടരയോടെ ഇവർ പാര്‍ലര്‍ അടച്ച് വീട്ടിലേക്ക് തിരിച്ചുവെങ്കിലും രാത്രി വൈകിയിട്ടും വീട്ടിലെത്തിയില്ല. തുടർന്ന് ഭര്‍ത്താവ് മന്‍മോഹന്‍ ചൗധരി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അനിതയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം ഗുല്‍ മുഹമ്മദിലേക്കെത്തിയത്.
പോലീസ് സംഘം മുഹമ്മദിന്റെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളുടെ ഭാര്യയെ ചോദ്യംചെയ്തതോടെയാണ് അനിതയെ കൊലപ്പെടുത്തി മൃതദേഹം വീടിന് പിറകില്‍ കുഴിച്ചിട്ടതായി ഇവര്‍ മൊഴി നല്‍കിയത്. പോലീസ് നടത്തിയ പരിശോധനയില്‍ ആറുകഷണങ്ങളാക്കി വെട്ടിനുറുക്കിയനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി എയിംസിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണം എന്തെന്നതിൽ നിലവിൽ വ്യക്തതയില്ല

