ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏഴ് ദിവസങ്ങളിലായി നടത്തിവരുന്ന വേദസപ്താഹത്തിന് നാളെ കൊടിയിറങ്ങും. അഷ്ടാവധാനസേവയാണ് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. ഭഗവാന്‍ വേദനാരായണനായി എട്ട് തരത്തിലുള്ള സേവകള്‍ സമര്‍പ്പിക്കുന്ന ചടങ്ങാണ് അഷ്ടാവധാനസേവ. വേദം, ശാസ്ത്രം, പുരാണം, പഞ്ചാംഗം, സ്തോത്രം, ഗീതം, നൃത്തം, വാദ്യം എന്നിവയാണ് എട്ടു സേവകള്‍. ഇതിനു മുന്നോടിയായി വിശിഷ്ടമായ ത്രൈദാവതീയ ഇഷ്ടി നടക്കും.
ആറാം ദിനമായ ഇന്ന് ആചാര്യശ്രീ രാജേഷിൻ്റെ നേതൃത്വത്തിൽ ജ്ഞാനയജ്ഞം നടന്നു. ഹൃദയത്തിൽ അനുഭവിച്ചുകൊണ്ട് ചെയ്യാത്ത കർമങ്ങൾ നിരർഥകമാണെന്ന് ആചാര്യശ്രീ രാജേഷ് അഭിപ്രായപ്പെട്ടു.
മുറജപത്തിൽ അശ്വമേധമന്ത്രങ്ങൾ, ദർശപൂർണമന്ത്രവ്യാഖ്യാനമായ അധ്വര്യുപ്രശ്നത്തിൻ്റെ ബ്രാഹ്മണങ്ങൾ, ഹോതൃമന്ത്രങ്ങൾ, അഛിദ്രപ്രശ്നമന്ത്രങ്ങൾ എന്നിവ പാരായണം ചെയ്തു. മുറജപത്തോടൊപ്പം പവിത്രേഷ്ടിയും നടന്നു.
സമാപനദിവസമായ നാളെ കക്കോടി ഒറ്റത്തെങ്ങിലുള്ള വേദമഹാമന്ദിരത്തിൽ രാവിലെ 6:30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വേദസപ്താഹം നടക്കുക.

